ഒറ്റപ്പാലം : മഴക്കാലപൂർവ ശുചീകരണവും രോഗപ്രതിരോധ പ്രവർത്തനങ്ങളും കാര്യക്ഷമമല്ല, ഒറ്റപ്പാലം പരിസരപ്രദേശങ്ങളിൽ പകർച്ചവ്യാധികൾ പടരുമെന്നാശങ്ക.
ഒരുവശത്ത് നാമമാത്രമായി മഴക്കാലപൂർവ ശുചീകരണവും രോഗപ്രതിരോധ പ്രവർത്തനങ്ങളും നടത്തുമ്പോഴും അധികൃതരുടെ അനാസ്ഥയുടെ സാക്ഷ്യപത്രമാണ് ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാൻഡ്. ഇവിടം മുഴുവൻ കൊതുകുവളർത്തൽ കേന്ദ്രമാവുകയാണെന്നാണ് പരാതി.
മാലിന്യം തള്ളുന്നതുമൂലം ഏറോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ പരിസരവും കൊതുകുകേന്ദ്രമായിരിക്കുകയാണ്. പൊട്ടിയ മദ്യക്കുപ്പികളും പ്ലാസ്റ്റിക് ഗ്ളാസുകളുംകൊണ്ട് പ്രദേശമാകെ നിറഞ്ഞിട്ടുണ്ട്. മഴപെയ്തതോടെ ഇവയിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ട്. ഇതോടെ പരിസരം മുഴുവൻ കൊതുകുകളുടെ കേന്ദ്രമായി മാറി.
നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടത്തിലാണ് മദ്യശാലയുടെ പ്രവർത്തനം. ആളൊഴിഞ്ഞ ഭാഗത്തിരുന്ന് മദ്യപിക്കുന്നവർ കുപ്പികളും ഗ്ലാസുകളും ഉപേക്ഷിച്ച് പോകുന്നതാണ് ഇവിടെ പരന്നുകിടക്കുന്നത്.
ജില്ലയിൽ ആരോഗ്യവകുപ്പ് പകർച്ചവ്യാധികൾക്കെതിരേ ജാഗ്രതാനിർദേശം നൽകിയിരിക്കുമ്പോഴാണ് ഈ സ്ഥിതി. ജൈവമാലിന്യം സംസ്കരിക്കാൻ നഗരസഭാ ബസ്സ്റ്റാൻഡിനുപിറകിൽ സ്ഥാപിച്ചിരുന്നതാണ് ഏറോബിക് കമ്പോസ്റ്റ് യൂണിറ്റ്. എന്നാൽ ഇപ്പോൾ യൂണിറ്റ് പ്രവർത്തിക്കുന്നില്ല. പ്രവർത്തനം നിർത്തിയതോടെ വീണ്ടും യൂണിറ്റിന് സമീപത്തടക്കം മാലിന്യം നിറയാൻ തുടങ്ങി.